Monday, July 20, 2009

ഒരു പഞ്ചായത്ത് കഥ.


അങ്ങനെ തൊപ്പനും പേങ്ങനും അഞ്ചും പത്തും പറഞ്ഞിരിക്കുമ്പോഴാണ് പിക്കുമോന്‍ കടന്നു വന്നത്. സാധാരണഗതിയില്‍ പതിനഞ്ചാണ് പിക്കുമോന്റെ സംഭാവന. അത്ഭുതം എന്ന് പറയട്ടെ, പിക്കുമോന്റെ മുഖത്ത് ഒരു മ്ലാനത. സ്വന്തം ഭരണകൂടം തിണ്ണയില്‍ ഉറപ്പിച്ച് ഒരു സിഗരറ്റും കയ്യിലെടുത്ത് കഴുക്കോലും നോക്കി ഇരിപ്പാണ് മൂപ്പര്‍. പണ്ടാരമടങ്ങാന്‍ പിക്കുമോന്‍ ഇതുവരെ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് കണ്ടവരില്ല. ഇനി വല്ലവരും കണ്ടാലും വിശ്വസിക്കില്ല, അതാണ്‌ പിക്കുമോന്റെ ഒരു ചരിത്രം. എന്തോരിരിപ്പിതെന്റപ്പാ എന്ന സിദ്ധാന്തത്തില്‍ പേങ്ങനും കാണുമാറായി. അങ്ങനെ ത്രിമൂര്‍ത്തികള്‍ കേബിള്‍ കട്ടായ ടിവി പോലെ ഒരു നാഴിക ഉഴിഞ്ഞു വിട്ടു.
അത്ഭുതമെന്ന് പറയട്ടെ, പൊടുന്നനെ സഖാക്കള്‍ മിണ്ടിത്തുടങ്ങി.

തൊ : എന്തരു പറ്റി, മുഖത്തൊരു കൊഞ്ഞായം ?
പി : അതിപ്പോ... എന്ത് പറയാനാ. ഓ.. ഇനിയൊന്നും പറ്റാനില്ല.
പേ : എന്നാലും ഏതൊരു അതിനും ഉണ്ടല്ലോ ഒരു ഇതു. പറ, കേക്കട്ടെ.
പി : രാവിലെതന്നെ കിട്ടിയെടാ. നെഞ്ചത്ത്. ലവളു ഗുഡ് ബൈ പറഞ്ഞ്.
തൊ : ഇതിനാണോ നീ ഹിരോഷിമയില്‍ വീണ നാഗസാക്കി പോലെ ! ലവള്‍ ആദ്യമായിട്ടൊന്നും അല്ലല്ലോ.
പി : നിനക്കതു പറയാം. ഇതു അവസാനത്തെ കച്ചിത്തുരുമ്പാ. തന്ത എഞ്ചിനീയര്‍, തള്ളച്ചി ഡോക്ടറും.
പേ : മേളോ ?
തൊ : മേള് ബടുക്കൂസ്. അല്ലാതെ ലവന്റെ പെട്ടിയില്‍ വോട്ട് ചേയ്യാന്‍ പോവോ...?
പി : പക്ഷെ പ്രശ്നം അതല്ല.
തൊ, പേ : ഏതാണാവോ പ്രശ്നവശാല്‍ ?
പി : പൂരുരുട്ടാതി അനര്‍ഗമംബം. ഹേതു അച്ഛന്‍. പിതൃ കോപം ഉച്ചിയില്‍.
തൊ, പേ : അതെന്തു മംബം ?
പി : ഞാന്‍ ഏതാണ്ടൊക്കെ അവളോട്‌ കടം വാങ്ങിയിരുന്നു, പ്രണയ ചൂഷണ നിയമം 322, ഭരണഘടന അനുവദിച്ചിട്ടുണ്ട്.
പേ : ഉണ്ട്. വേറെ എന്തൊക്കെ നിയമങ്ങള്‍ അറിയാം?
പി : കോപ്പ്. കാര്യം പറയുമ്പോളാ അവന്റെ കിക്കിലുക്കം കിലുകിലുക്കം, പി ബി യില്‍ ചത്തിരിക്കും വി എസ് കളി.
തോ : കര്‍മ ഫലം. ഗീത പറഞ്ഞിട്ടുണ്ട്.
പേ : ഏത് ഗീത ? ( യഥാ യഥാ ഹി ധര്‍മസ്യ, മൗനം.)
പി : അങ്ങനെ വേള്‍ഡ് ബാങ്ക് കളിക്കുമ്പോളാണ്, ഇടവഴിയില്‍ പ്രതിസന്ധി. ഇപ്പൊ തിരിച്ചു പിടിക്കാന്‍ പോണു.
തോ : അതിന് നിന്ടടുത്തു എവിടെ ? ?
പി : ഞാന്‍ കേരള ഗജനാവ് അല്ലെ. എന്റടുത്തു എവിടെ. പക്ഷെ തന്ത ടു തന്ത ആണു കളി. പിതാമഹന്‍ അറിഞ്ഞാല്‍ ഞാന്‍ "താക്കോല്‍ കൊടുക്കതരുണോദയത്തില്‍ താനെ മുഴങ്ങും..."
പേ : നിന്റെ കയ്യിലിരിപ്പ് വെച്ചു മുഴങ്ങിയാല്‍ പോര...

അങ്ങനെ സംഗതികള്‍ നീളവേ, പിക്കുമോന്‍ ആലപ്പുഴയിലേക്കും , തൊപ്പന്‍ കൊച്ചി മഹാരാജ്യത്തിലേക്കും, പേങ്ങന്‍ മദിരാശി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്കും ഊളിയിട്ടു. പിന്നെ പഞ്ചായത്തില്‍ പലതും നടന്നു. അതൊന്നും ഇന്ത്യാ മഹാ രാജ്യത്തെയോ, ആഗോള സാമ്പത്തിക ഘടനയെയോ, പോളിറ്റ്‌ ബ്യൂറോയുടെ സംയുക്ത തീരുമാനങ്ങളെയോ അശ്ശേഷം ബാധിച്ചില്ല എന്നതാണ് ടിയാന്റെ പഠനം.
അതിനാല്‍, ഗ്ലാനിര്‍ ഭവതി ഭാരത.

Saturday, July 18, 2009

കര്‍ത്താവിന്റെ കുപ്പായം.


വീണ്ടുമൊരു കടല്‍, ഗോവ. കുറ്റവാളിയുടെ കണ്ണിലൂടെ, ഒരു ജയിലിന്റെ മുറ്റത്തുനിന്നും കാണാവുന്ന ദൃശ്യം. അത്പറഞ്ഞപ്പോളാണ് കുറ്റവാളികളുടെ കാര്യം ഓര്‍മ വന്നത്. ഓര്‍മവെച്ച നാള്‍ മുതല്‍ കള്ളനും കൊലപാതകിയും പേടിസ്വപ്‌നങ്ങള്‍ ആയിരുന്നു. പിന്നീടത്‌ ജോര്‍ജ് ബുഷ്‌ ആയും ഒസാമ ബിന്‍ ലാദന്‍ ആയും മാറിയപ്പോള്‍ ഒരു കൌതുകംതോന്നി. വലിയ വലിയ കുറ്റവാളികള്‍ക്ക് ജയിലെന്നത് തമാശയും വേനല്‍ക്കാല വസതിയുമായി മാറി. കുറ്റം ചെയ്യാന്‍ ഒരുഉള്‍പ്രേരണ ഉണ്ടായിത്തുടങ്ങി. അങ്ങനെയാണ് കുറ്റം ചെയ്തത്, തിരിഞ്ഞുമറിഞ്ഞു വത്തിക്കാനിലെ പോപ്പിന്റെ തലയില്‍ചവുട്ടി. പറയണോ പൂരം, ഉഗ്ര വിഷം! തിരിഞ്ഞു കടിച്ചു. നാടന്‍ അച്ചന്മാരെ കണക്കല്ല... ഇടയലേഖനം ഒന്നും തന്നില്ല. അതുകൊണ്ട് ഒന്നും ചോദിക്കാനും പറയാനും പറ്റീല. ഏത്? അഭയയും അഭിനയവും ഒന്നുമില്ല... താന്‍ പാതി ദൈവം പാതി എന്ന പ്രമാണം അറിയില്ലാന്നു തോന്നുന്നു. കേരളത്തില്‍ അത് അക്ഷരം പ്രതിയാണ്. അറിയാല്ലോ, താന്‍ പാതിയും ദൈവം പാതിയും ആക്കിയ കഥ! (ചിലര്‍ ദൈവത്തിനു ക്വാര്‍ട്ടര്‍ ഉം, ചിലര്‍ കാലി കുപ്പിയും വെച്ചു എന്നാണ് മൊഴി). എന്തായാലും സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

കടല്‍, ആകാശം, മരം, ഞങ്ങള്‍.

കോഴിക്കോട് കടപ്പുറം. ചിലപ്പോള്‍ നിറങ്ങള്‍ നഷ്ടപ്പെട്ടവരും ഇവിടെ ഒത്തുകൂടാറുണ്ട്. വെട്ടിപ്പിടുതത്തിന്റെ തിരക്കിനിടയിലും ചില അമാനുഷിക മുതലാളി വര്‍ഗങ്ങളും വഴി തെറ്റി ഇവിടെയെത്തും. അങ്ങനെയാണ് കടലും കടപ്പുറവും. ഒരിക്കലും മായാത്ത വഴികളും ഓര്‍മകളുമായി, വ്യത്യസ്തരായ ഒരുപാടു കോഴിക്കോട് കാരുടെ (-കോഴിക്കോടന്‍മാരുടെയും) പൂഴിമണല്‍. ഒറ്റക്കും ഒരുമിച്ചും ഇരിക്കാന്‍, ഞാന്‍ ഒരുപാട് ഇഷ്ട്ടപെടുന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്ന്.
ഇത് കടലിനെ കുറിച്ചാണ്‌. കോഴിക്കോടില്‍ നഷ്‌ടമായ എന്റെ സ്വപ്നങ്ങളെ കുറിച്ചും.

നിശബ്ദമായ പൂഴിമണലില്‍ ഞാന്‍ എന്റെ പേരു കുറിച്ചിട്ടു.
കടല്‍ ഒന്നും പറഞ്ഞില്ല.
ആരും ഒന്നും ഗൌനിച്ചില്ല.
ഞങ്ങള്‍ ഒപ്പമാണ് പിന്നീടവിടെ പോയത്.
എന്റെ പേര്‍ ആരോ മയച്ചു കളഞ്ഞിരിക്കുന്നു.
ആകാശം അലറി ചിരിച്ചു.
അന്നും സൂര്യന്‍ അസ്തമിച്ചു.
ഞാനൊഴികെ ആരും ഒന്നും ഗൌനിച്ചില്ല.
പിന്നീട് ഞാന്‍ ഒന്നും പൂഴിയില്‍ എഴുതിയിട്ടില്ല.