Saturday, November 21, 2009

യുദ്ധം



കിഴക്ക് നിന്നും ഒരു കൂട്ടര്‍
യുദ്ധം തുടങ്ങി.
അവര്‍ വടക്ക് ചെന്ന് 
കുറെ മല്ലന്മാരെ തോല്പിച്ചു.
അന്ന് രാത്രി അവര്‍ സമാധാനമായി ഉറങ്ങി.
പിന്നീടവര്‍ തെക്ക് ചെന്ന്
കുറെ മല്ലന്മാരെ തോല്പിച്ചു.
അന്നും അവര്‍ സമാധാനമായി ഉറങ്ങി.
പിന്നീടവര്‍ ചെന്നത് പടിഞ്ഞാറോട്ടാണ്
അവിടെ ആരും ഉണ്ടായിരുന്നില്ല.
അവര്‍ക്ക് അന്ന് രാത്രി ഉറക്കവും സമാധാനവും ഉണ്ടായില്ല.
അതിനാല്‍ അവര്‍ കിഴക്കോട്ടു തന്നെ പോയി
സ്വയം തോല്പിച്ചു സമാധാനിച്ചു.

ചിറക്



കടത്തിണ്ണയിലെ അനാഥ കുഞ്ഞുങ്ങള്‍ക്ക്‌
ചിറകു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നൂറ്റാണ്ടുകള്‍ മുന്‍പ്  ചിറകു നഷ്ടപ്പെട്ട ആ വര്‍ഗത്തിന്
ചിറകുകള്‍ എന്താണെന്നു പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
അവര്‍ വീണ്ടും ഭക്ഷണത്തിന് വേണ്ടി കരഞ്ഞുതുടങ്ങി.
സര്‍ക്കാര്‍ നിസ്സഹായരായി.
ചിറകുകള്‍ സര്‍ക്കാരാപ്പീസിന്റെ
മൂലയില്‍  ചിതലരിച്ചു.

Sunday, October 4, 2009

വേശ്യ.


കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്ന ദിവാകരന്‍ ചത്തു.
പുഴക്കരയില്‍ നാരായണി കരഞ്ഞു കലങ്ങി.
ആറടി മണ്ണില്‍ ദിവാകരന്‍ ഉറങ്ങി.
ഇന്നും നാരായണി ദിവാകരനെ കാത്തിരിക്കുന്നു.
ദിവാകരനൊഴികെ പലരും വന്നു പോയതും നാരായണി അറിയുന്നു.
കാരിരുമ്പിന്റെ ശക്തിയുള്ളവരാരും പിന്നെ വന്നില്ലത്രെ.

Friday, September 18, 2009

ഭയം



ആളൊഴിഞ്ഞ വീട്
ആഴമുള്ള ജലാശയങ്ങള്‍
കനത്ത നിശ്ശബ്ദത
കൂറ്റാകൂരിരുട്ട്
ഇവിടങ്ങളിലെല്ലാം
ഭയം ഒളിച്ചിരുന്ന്
ഒറ്റക്കിരുന്നു മുഷിഞ്ഞു.

Monday, August 31, 2009

കറുത്തവന്റെ കുപ്പായം



ഉഴുതുമറിച്ച നിലത്തില്‍,
നിറമില്ലാത്ത ഒരു തുള്ളി വിയര്‍പ്പ്
വരണ്ട വേരുകള്‍ തേടി അലിഞ്ഞു ചേര്‍ന്നു.
കറുത്ത കൈകള്‍ ഇരുട്ടില്‍,
ജീവന്റെ വിത്തുകളെ പരതി.
പ്രായം മറന്ന്‌ പഴയൊരു കൈക്കോട്ട്
പ്രതീക്ഷകളുടെ ചാലു കീറി തുടങ്ങി.
അണകെട്ടി നിറുത്തിയിരുന്ന മോഹങ്ങളെല്ലാം
അതിലൂടെ കുത്തിയൊഴുകി.
കൂട്ടത്തില്‍, കറുത്ത
ഒരു കുപ്പായവും.

Friday, August 21, 2009

വിശപ്പ്‌, ദാഹം, പറക്കും തളിക.



2007, BSc മൂന്നാം വര്‍ഷം.
ക്വാണ്ടംമെക്കാനിക്സ് ക്ലാസ്സില്‍ ഹരികൃഷ്ണന്‍ സര്‍ ഹാര്‍മോനിക്‌ ഒസിലേറ്റര്‍ പ്രശ്നത്തിന്റെ നൂലമാലകളില്‍ പെട്ട് അസിംടോടിക്‌ മാര്‍ഗങ്ങളില്‍ അഭയം പ്രാപിക്കുമ്പോള്‍, ബോര്‍ഡില്‍ കഷ്നിക്കപ്പെട്ട ഊര്‍ജ നിലകളുടെ ചിത്രങ്ങള്‍ രൂപം കൊള്ളുമ്പോള്‍ ക്ലാസ്സിന്റെ ഒരു മൂലയില്‍, പിന്‍ബെഞ്ചില്‍ ഇരുന്നു കുറിച്ചിട്ട ചിലവരികള്‍. (പഴയ നോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടിയത്.)

നിങ്ങള്‍ക്കറിയാവുന്നത്
വിശപ്പിനെ
ക്കുറിച്ചും ദാഹത്തെക്കുറിച്ചും മാത്രമാണ്.
തീക്ഷ്ണമായ
ചൂടില്‍
വേച്ചു
വേച്ചു, വഴിയറിയാതെ ഉഴലുമ്പോഴും
നിങ്ങള്‍
ചിന്തിക്കുന്നത്
വിശപ്പിനെ
ക്കുറിച്ചും ദാഹത്തെക്കുറിച്ചുമാണ്.
മനസ്സിന്റെ
ഇരുണ്ടകോണുകളില്‍
വിണ്ടുകീറിയ സ്വപ്നങ്ങളില്‍
ചോര്‍ന്നൊലിക്കുന്ന
ആശയുടെ മേല്‍ക്കൂരകളില്‍
നിങ്ങള്‍
കാണുന്നത്
കേവലം
വിശപ്പും ദാഹവും മാത്രമാണ്.
മനുഷ്യാ
,
ഇതു
പുതിയ നൂറ്റാണ്ട്.
നിങ്ങള്‍
എന്തുകൊണ്ട്
പറക്കും
തളികകളെ കുറിച്ചു ചിന്തിക്കുന്നില്ല?
വിശപ്പും
ദാഹവുമില്ലാതെ,
എവിടെനിന്നും
എവിടേക്കും പറക്കാവുന്ന
പല നിറങ്ങളിലുള്ള പറക്കും തളികകള്‍ !
സുഹൃത്തേ
,
ഇനിയെങ്കിലും
ചിന്തിക്ക്.

Tuesday, August 18, 2009

അഞ്ചു പ്രണയങ്ങള്‍.




1. കള്ളന് പണത്തോട് പ്രണയമായിരുന്നു. ഒടുവില്‍ ജയിലില്‍ അവന്‍ ഒറ്റക്കായി.

2. ഘടികാരത്തിലെ സൂചിമുനകള്‍ തമ്മില്‍ ഒടുക്കത്തെ പ്രണയമായിരുന്നു. ഒടുവില്‍ നിലച്ച
ഘടികാരത്തിന്റെ കോണളവുകളില്‍ കുടുങ്ങി അവ ഒറ്റപ്പെട്ടു പോയി.

3. മണ്ണിനു മഴയോട് പ്രണയമായിരുന്നു. എന്നിട്ടും വേനല്‍ വന്നപ്പോള്‍ അവര്‍ വേര്‍പിരിഞ്ഞു.

4. കസേരക്ക് ചന്തികളോട് പ്രണയമായിരുന്നു... കാലൊടിഞ്ഞപ്പോള്‍ അത് ഒറ്റപ്പെട്ടു.

5. എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്. നമ്മളില്‍ ആരാണ് ഒറ്റപ്പെടെണ്ടത് ???

Monday, August 17, 2009

വിരല്‍*


അയാളില്‍ നിന്നും ഞാന്‍ ഒന്നും തന്നെ പഠിച്ചിരുന്നില്ല.
പഠിച്ചതൊന്നുംതന്നെ
ഞാന്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചതുമില്ല.
എന്നിട്ടും അയാളെന്റെ പെരുവിരല്‍ ചോദിച്ചു.
മൂര്‍ച്ച പോയ അണപ്പല്ലുകൊണ്ട് ഞാന്‍
എന്റെ നാലു പെരു വിരലുകളും അറുത്തു കൊടുത്തു.
വീണ്ടും അയാള്‍ ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു.
എന്റെ ഉത്തരങ്ങളെ ചോദ്യങ്ങള്‍ കാര്‍ന്നു തിന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
എന്റെ ആത്മാവിനെ കാര്‍ന്നു തുടങ്ങി.
മൂര്‍ച്ചയുള്ള ചില ചോദ്യചിഹ്നങ്ങള്‍
ഹൃദയത്തിന്റെ പച്ചമാംസത്തില്‍ കൊളുത്തിവലിഞ്ഞു.
ചുമരില്‍ ഇരുന്ന ചില സ്വപ്നങ്ങള്‍
യാഥാര്‍ത്ഥ്യങ്ങളുടെ പെരുവിരലുകളെ
നോക്കി ഉറങ്ങാതെ കിടന്നു.


*(കടപ്പാട് , സമര്‍പ്പണം : Thasleem, CELOS)

Friday, August 7, 2009

'റാഗി' പറക്കുന്ന ചെമ്പരുന്തുകള്‍ (!)

കടം കയറി കാല് പൊള്ളി, ഓട്ടക്കാലണ സങ്കല്‍പ്പത്തില്‍ നിന്നും മാഞ്ഞപ്പോളാണ് പറയി പെറ്റ പതിനഞ്ചും കുസാറ്റിലേക്ക് പോന്നത്. വല്ലതും പഠിച്ചു കഞ്ഞിയും കുടിച്ചു ആവനാഴിയിലെ അമ്പും ഒടിച്ചു കളിച്ചു ജീവിക്കുന്ന കാലം. വഴിയേ പോയവനെ ചവുട്ടിയും മാന്തിയും അല്ലലില്ലാതെ കഴിഞ്ഞിരുന്ന കാലം. എന്തിനേറെ പറയുന്നു, കാലക്കേട്‌ ഓട്ടോറിക്ഷ പിടിച്ചു തേടിയെത്തി. അങ്ങനെ ഇട്ട പാലത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ടയര്‍ ഉരുട്ടി കളിക്കുന്ന സമയത്താണ് പടപേടിച്ച ഒരുപറ്റം സാമദ്രോഹികള്‍ പന്തളത്തെത്തിയത് .
ആയ
കാലത്താണ് മഹത്തായ ഇന്ത്യ രാജ്യം 377 എന്ന അസാധാരണ നിയമം കൊണ്ടുവന്നത്. എന്നാല്‍ ഒരു സംശയം ആയിക്കളയാം, എന്ന് പതിനഞ്ചില്‍ ഒരുവന് തോന്നിയതില്‍ കുറ്റം കാണവയ്യ. പൊറുതി മുട്ടിയ ടിയാന്‍, ഇതെന്തു നിയമംഎന്ന് സാമദ്രോഹികളോട് ആരാഞ്ഞു. ഉത്തരമൊട്ടു കിട്ടിയതും ഇല്ല, വടി കൊടുത്തു അടിവാങ്ങി എന്ന പോലായി കാര്യങ്ങള്‍. ഉത്തരം മുട്ടിയ സാമദ്രോഹികള്‍ അങ്ങാടീല്‍ തോറ്റതിന് ഡിപ്പാര്‍ട്ട്മെന്റിന്റെയും അഡ്മിനിന്റെയും , അതുകൊണ്ടും അരിശംതീരാഞ്ഞ് കളമശ്ശേരി പോലീസിന്റെയും നെഞ്ചത്ത് ചവുട്ടി.
പത്രങ്ങള്‍ ആഘോഷിച്ചു, സഹപാഠികള്‍ വിലപിച്ചു. ആന്റി-റാഗിങ്ങ് സെല്ലുകള്‍ ഉണര്‍ന്നു. വെയിലും കൊണ്ടു പേനും നോക്കിഇരുന്ന പലരും പ്രശ്നം ഏറ്റു പിടിച്ചു. മുരട്ടു മൂരാച്ചി നയങ്ങള്‍ ഒന്നൊന്നായി പുറത്തായി....
അതാ വരുന്നു, പന്നിപ്പനി ! എല്ലാം ശൂം...
വെടികൊണ്ടതും, കൊള്ളാത്തതുമായ പരുന്തുകള്‍ റാഗാതെ പറന്നു.
ഇനി അവ റാഗിയോ ആവോ...(!!!)

Monday, July 20, 2009

ഒരു പഞ്ചായത്ത് കഥ.


അങ്ങനെ തൊപ്പനും പേങ്ങനും അഞ്ചും പത്തും പറഞ്ഞിരിക്കുമ്പോഴാണ് പിക്കുമോന്‍ കടന്നു വന്നത്. സാധാരണഗതിയില്‍ പതിനഞ്ചാണ് പിക്കുമോന്റെ സംഭാവന. അത്ഭുതം എന്ന് പറയട്ടെ, പിക്കുമോന്റെ മുഖത്ത് ഒരു മ്ലാനത. സ്വന്തം ഭരണകൂടം തിണ്ണയില്‍ ഉറപ്പിച്ച് ഒരു സിഗരറ്റും കയ്യിലെടുത്ത് കഴുക്കോലും നോക്കി ഇരിപ്പാണ് മൂപ്പര്‍. പണ്ടാരമടങ്ങാന്‍ പിക്കുമോന്‍ ഇതുവരെ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് കണ്ടവരില്ല. ഇനി വല്ലവരും കണ്ടാലും വിശ്വസിക്കില്ല, അതാണ്‌ പിക്കുമോന്റെ ഒരു ചരിത്രം. എന്തോരിരിപ്പിതെന്റപ്പാ എന്ന സിദ്ധാന്തത്തില്‍ പേങ്ങനും കാണുമാറായി. അങ്ങനെ ത്രിമൂര്‍ത്തികള്‍ കേബിള്‍ കട്ടായ ടിവി പോലെ ഒരു നാഴിക ഉഴിഞ്ഞു വിട്ടു.
അത്ഭുതമെന്ന് പറയട്ടെ, പൊടുന്നനെ സഖാക്കള്‍ മിണ്ടിത്തുടങ്ങി.

തൊ : എന്തരു പറ്റി, മുഖത്തൊരു കൊഞ്ഞായം ?
പി : അതിപ്പോ... എന്ത് പറയാനാ. ഓ.. ഇനിയൊന്നും പറ്റാനില്ല.
പേ : എന്നാലും ഏതൊരു അതിനും ഉണ്ടല്ലോ ഒരു ഇതു. പറ, കേക്കട്ടെ.
പി : രാവിലെതന്നെ കിട്ടിയെടാ. നെഞ്ചത്ത്. ലവളു ഗുഡ് ബൈ പറഞ്ഞ്.
തൊ : ഇതിനാണോ നീ ഹിരോഷിമയില്‍ വീണ നാഗസാക്കി പോലെ ! ലവള്‍ ആദ്യമായിട്ടൊന്നും അല്ലല്ലോ.
പി : നിനക്കതു പറയാം. ഇതു അവസാനത്തെ കച്ചിത്തുരുമ്പാ. തന്ത എഞ്ചിനീയര്‍, തള്ളച്ചി ഡോക്ടറും.
പേ : മേളോ ?
തൊ : മേള് ബടുക്കൂസ്. അല്ലാതെ ലവന്റെ പെട്ടിയില്‍ വോട്ട് ചേയ്യാന്‍ പോവോ...?
പി : പക്ഷെ പ്രശ്നം അതല്ല.
തൊ, പേ : ഏതാണാവോ പ്രശ്നവശാല്‍ ?
പി : പൂരുരുട്ടാതി അനര്‍ഗമംബം. ഹേതു അച്ഛന്‍. പിതൃ കോപം ഉച്ചിയില്‍.
തൊ, പേ : അതെന്തു മംബം ?
പി : ഞാന്‍ ഏതാണ്ടൊക്കെ അവളോട്‌ കടം വാങ്ങിയിരുന്നു, പ്രണയ ചൂഷണ നിയമം 322, ഭരണഘടന അനുവദിച്ചിട്ടുണ്ട്.
പേ : ഉണ്ട്. വേറെ എന്തൊക്കെ നിയമങ്ങള്‍ അറിയാം?
പി : കോപ്പ്. കാര്യം പറയുമ്പോളാ അവന്റെ കിക്കിലുക്കം കിലുകിലുക്കം, പി ബി യില്‍ ചത്തിരിക്കും വി എസ് കളി.
തോ : കര്‍മ ഫലം. ഗീത പറഞ്ഞിട്ടുണ്ട്.
പേ : ഏത് ഗീത ? ( യഥാ യഥാ ഹി ധര്‍മസ്യ, മൗനം.)
പി : അങ്ങനെ വേള്‍ഡ് ബാങ്ക് കളിക്കുമ്പോളാണ്, ഇടവഴിയില്‍ പ്രതിസന്ധി. ഇപ്പൊ തിരിച്ചു പിടിക്കാന്‍ പോണു.
തോ : അതിന് നിന്ടടുത്തു എവിടെ ? ?
പി : ഞാന്‍ കേരള ഗജനാവ് അല്ലെ. എന്റടുത്തു എവിടെ. പക്ഷെ തന്ത ടു തന്ത ആണു കളി. പിതാമഹന്‍ അറിഞ്ഞാല്‍ ഞാന്‍ "താക്കോല്‍ കൊടുക്കതരുണോദയത്തില്‍ താനെ മുഴങ്ങും..."
പേ : നിന്റെ കയ്യിലിരിപ്പ് വെച്ചു മുഴങ്ങിയാല്‍ പോര...

അങ്ങനെ സംഗതികള്‍ നീളവേ, പിക്കുമോന്‍ ആലപ്പുഴയിലേക്കും , തൊപ്പന്‍ കൊച്ചി മഹാരാജ്യത്തിലേക്കും, പേങ്ങന്‍ മദിരാശി നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലേക്കും ഊളിയിട്ടു. പിന്നെ പഞ്ചായത്തില്‍ പലതും നടന്നു. അതൊന്നും ഇന്ത്യാ മഹാ രാജ്യത്തെയോ, ആഗോള സാമ്പത്തിക ഘടനയെയോ, പോളിറ്റ്‌ ബ്യൂറോയുടെ സംയുക്ത തീരുമാനങ്ങളെയോ അശ്ശേഷം ബാധിച്ചില്ല എന്നതാണ് ടിയാന്റെ പഠനം.
അതിനാല്‍, ഗ്ലാനിര്‍ ഭവതി ഭാരത.

Saturday, July 18, 2009

കര്‍ത്താവിന്റെ കുപ്പായം.


വീണ്ടുമൊരു കടല്‍, ഗോവ. കുറ്റവാളിയുടെ കണ്ണിലൂടെ, ഒരു ജയിലിന്റെ മുറ്റത്തുനിന്നും കാണാവുന്ന ദൃശ്യം. അത്പറഞ്ഞപ്പോളാണ് കുറ്റവാളികളുടെ കാര്യം ഓര്‍മ വന്നത്. ഓര്‍മവെച്ച നാള്‍ മുതല്‍ കള്ളനും കൊലപാതകിയും പേടിസ്വപ്‌നങ്ങള്‍ ആയിരുന്നു. പിന്നീടത്‌ ജോര്‍ജ് ബുഷ്‌ ആയും ഒസാമ ബിന്‍ ലാദന്‍ ആയും മാറിയപ്പോള്‍ ഒരു കൌതുകംതോന്നി. വലിയ വലിയ കുറ്റവാളികള്‍ക്ക് ജയിലെന്നത് തമാശയും വേനല്‍ക്കാല വസതിയുമായി മാറി. കുറ്റം ചെയ്യാന്‍ ഒരുഉള്‍പ്രേരണ ഉണ്ടായിത്തുടങ്ങി. അങ്ങനെയാണ് കുറ്റം ചെയ്തത്, തിരിഞ്ഞുമറിഞ്ഞു വത്തിക്കാനിലെ പോപ്പിന്റെ തലയില്‍ചവുട്ടി. പറയണോ പൂരം, ഉഗ്ര വിഷം! തിരിഞ്ഞു കടിച്ചു. നാടന്‍ അച്ചന്മാരെ കണക്കല്ല... ഇടയലേഖനം ഒന്നും തന്നില്ല. അതുകൊണ്ട് ഒന്നും ചോദിക്കാനും പറയാനും പറ്റീല. ഏത്? അഭയയും അഭിനയവും ഒന്നുമില്ല... താന്‍ പാതി ദൈവം പാതി എന്ന പ്രമാണം അറിയില്ലാന്നു തോന്നുന്നു. കേരളത്തില്‍ അത് അക്ഷരം പ്രതിയാണ്. അറിയാല്ലോ, താന്‍ പാതിയും ദൈവം പാതിയും ആക്കിയ കഥ! (ചിലര്‍ ദൈവത്തിനു ക്വാര്‍ട്ടര്‍ ഉം, ചിലര്‍ കാലി കുപ്പിയും വെച്ചു എന്നാണ് മൊഴി). എന്തായാലും സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

കടല്‍, ആകാശം, മരം, ഞങ്ങള്‍.

കോഴിക്കോട് കടപ്പുറം. ചിലപ്പോള്‍ നിറങ്ങള്‍ നഷ്ടപ്പെട്ടവരും ഇവിടെ ഒത്തുകൂടാറുണ്ട്. വെട്ടിപ്പിടുതത്തിന്റെ തിരക്കിനിടയിലും ചില അമാനുഷിക മുതലാളി വര്‍ഗങ്ങളും വഴി തെറ്റി ഇവിടെയെത്തും. അങ്ങനെയാണ് കടലും കടപ്പുറവും. ഒരിക്കലും മായാത്ത വഴികളും ഓര്‍മകളുമായി, വ്യത്യസ്തരായ ഒരുപാടു കോഴിക്കോട് കാരുടെ (-കോഴിക്കോടന്‍മാരുടെയും) പൂഴിമണല്‍. ഒറ്റക്കും ഒരുമിച്ചും ഇരിക്കാന്‍, ഞാന്‍ ഒരുപാട് ഇഷ്ട്ടപെടുന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്ന്.
ഇത് കടലിനെ കുറിച്ചാണ്‌. കോഴിക്കോടില്‍ നഷ്‌ടമായ എന്റെ സ്വപ്നങ്ങളെ കുറിച്ചും.

നിശബ്ദമായ പൂഴിമണലില്‍ ഞാന്‍ എന്റെ പേരു കുറിച്ചിട്ടു.
കടല്‍ ഒന്നും പറഞ്ഞില്ല.
ആരും ഒന്നും ഗൌനിച്ചില്ല.
ഞങ്ങള്‍ ഒപ്പമാണ് പിന്നീടവിടെ പോയത്.
എന്റെ പേര്‍ ആരോ മയച്ചു കളഞ്ഞിരിക്കുന്നു.
ആകാശം അലറി ചിരിച്ചു.
അന്നും സൂര്യന്‍ അസ്തമിച്ചു.
ഞാനൊഴികെ ആരും ഒന്നും ഗൌനിച്ചില്ല.
പിന്നീട് ഞാന്‍ ഒന്നും പൂഴിയില്‍ എഴുതിയിട്ടില്ല.